നന്മയെന്ന ഭാഷ



നന്മയെന്ന ഭാഷ

മിനിക്കഥ | ഗിരി ബി. വാരിയർ

സുമനസ്സുകളുടെ കാരുണ്യം തേടിയുള്ള, ആരോ ആർക്കോ അയച്ച വാട്ട്സ്ആപ് സന്ദേശം ഫോർവേർഡ് ചെയ്തു കിട്ടിയതു് കണ്ടിട്ടാണ് ജന്മനാടായ ഹരിയാനയിൽ നിന്നും ഒരിക്കലും പുറത്തു പോയിട്ടില്ലാത്ത അയാൾ കേരളത്തിലേക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചതു്.


മാതൃഭാഷ മാത്രമറിയുന്ന അയാൾ യാത്രയിൽ മുഴുനീളെ മൂകനും ബധിരനും ആയിരുന്നു. യാത്രയിലുടനീളം പല ഭാഷക്കാരെയും കണ്ടു. മലയാളിയും തമിഴനും കന്നടിഗയും തെലുങ്കനും മറാഠിയും ബോജ്പുരിയും, പഞ്ചാബിയും ബംഗാളിയും ഒഡിയയും ഹിന്ദിക്കാരനും, എന്തിന് ഇന്ത്യ കാണാൻ വന്ന സായിപ്പും മദാമ്മയും വരെ, അയാളെ സഹായിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണു് കിഡ്‌നി ദാനം ചെയ്യുന്നതെന്ന് ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ സമ്മതപത്രത്തിൽ അയാൾ ഒപ്പ് വെക്കുമ്പോൾ, നന്മയെന്ന ഏകഭാഷയിലൂടെ മകന് ഒരു പുതുജീവൻ ലഭിക്കുമെന്ന ശുഭാപ്‌തിവിശ്വാസത്തോടെ അവനെ ഒരു നോക്ക് കാണാൻ ICUവിന്റെ ചെറിയ ജാലകത്തിലൂടെ എത്തിനോക്കുകയായിരുന്നു വ്യദ്ധദമ്പതികൾ

****

ഗിരി ബി. വാരിയർ
16 സെപ്റ്റംബർ 2019
©️copyrghts protected

Comments