പൊരുൾ

"അച്ഛാ, ഇനി എത്ര ദൂരംണ്ട് കല്ല്യാണം നടക്കുന്ന ഹാളില്‍ എത്താന്‍?"

"അര മണിക്കൂര്‍ കൂട്യേ വേണ്ടു, ഹൈവേ പുതിക്കിപ്പണിത കാരണം നല്ല റോഡാണ്, കത്തിച്ചു പോവാം." ഡ്രൈവര്‍ ആണ് മറുപടി പറഞ്ഞത്.

"സമയം എടുക്കും കുട്ടീ, നീ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നോളൂ' കാലത്ത് രണ്ടു മണിക്ക് എണീറ്റതല്ലേ ".

കാലത്ത് അഞ്ചു മണിയുടെ വിമാനത്തിന് പോരുകയായിരുന്നു. പത്തരക്കാണ് മുഹൂര്‍ത്തം.

ഉണ്ണിയുടെ വിവാഹ ക്ഷണക്കത്ത് വളരെയധികം ദിവസങ്ങൾക്ക് മുൻപ് കിട്ടിയതാണ്. വിവാഹക്ഷണക്കത്തിന്റെ കൂടെ ഒരു ചെറിയ കത്തും ഉണ്ടായിരുന്നു.

" ആദ്യത്തെ ക്ഷണക്കത്ത് അയക്കുന്നത് സാറിനാണ്. മാഡത്തേയും മകളേയും കൂട്ടി എന്തായാലും വരണം. ഈ ജിവിതം സാര്‍ തന്നതാണ്, അതിന്റെ മറ്റൊരു അദ്ധ്യായം ആണ് ഇനി. സാറിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവണം. സൌകര്യങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്, സാറ് വന്നാല്‍ മാത്രം മതി."

തൃശൂര്‍ വരെ വരുന്ന സ്ഥിതിക്ക് ഗുരുവായൂര്‍ പോയി തൊഴാം എന്ന് കരുതി അവിടെ ഇന്നു രാത്രിക്ക് ഒരു മുറി പറഞ്ഞു വെച്ചിട്ടുണ്ട്.

ഉണ്ണിയുമായി പരിചയപ്പെട്ടിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും, ഏതോ ഒരു മുജ്ജന്മബന്ധം പോലെ തോന്നാറുണ്ട്.

നാല് വര്‍ഷം മുന്‍പ് ഡൽഹിയിൽ പോസ്റ്റിംഗ് ഉള്ള സമയം അച്ഛനെയും അമ്മയെയും കൊണ്ട് ഹരിദ്വാര്‍ പോയതും ഉണ്ണിയെ പരിചയപ്പെട്ടതും എല്ലാം മനസ്സില്‍ വന്നു, ആ ദിവസങ്ങളിലേക്ക് മനസ്സ് ഊളിയിട്ട് പോയി.

======

"ദോ ലഞ്ച് പാര്‍സല്‍ ദേ ദോ"

"മലയാളി ആണോ.." അല്‍പ്പം പ്രായം ചെന്ന കാഷ് കൌണ്ടറില്‍ ഉള്ളയാള്‍
ചോദിച്ചു

"അതെ, നാട്ടില്‍ തൃശൂര്‍ ആണ്, ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും വരുന്നു. നിങ്ങള്‍ നാട്ടില്‍ എവിട്യാ?"

"ഞാന്‍ നായര്‍, ഇവിടെ നായര്‍ജി എന്ന് പറഞ്ഞാല്‍ അറിയും.നാട്ടില്‍ കൊടുങ്ങല്ലൂരാണ്. ഇവിടെപ്പോ പത്തമ്പത് കൊല്ലായി. നിങ്ങള്‍ അവധിക്ക് കറങ്ങാന്‍ വന്നതാവും അല്ലേ?"

"നാട്ടീന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ട്, അവര്‍ക്ക് ഒരു മോഹം ഹരിദ്വാര്‍ വരണം, ഗംഗയില്‍ മുങ്ങിക്കുളിക്കണം, കാരണവന്മാര്‍ക്ക് ബലി ഇടണം ന്നൊക്കെ."

"നല്ല ഒഴുക്കുണ്ട്, സൂക്ഷിക്കണം, ഹര്‍കിപോടി ഘാട്ട് ഉണ്ട്. അവിടെ ആവുമ്പോള്‍ പേടിക്കണ്ട, ഒഴുക്കും കുറവാണ്."

"ഇവിടെ മലയാളി വാദ്ധ്യാര്‍ ഉണ്ടാവുമോ, ഹിന്ദിക്കാരെക്കൊണ്ട് ബലികര്‍മ്മങ്ങള്‍ ചെയ്യിച്ചാല്‍ സംതൃപ്തി കിട്ടില്ല്യാന്നാ അച്ഛന്‍ പറയണേ.."

"ഇവിടെ ഒരു വാദ്ധ്യര്‍ മാധവന്‍ ഉണ്ട്, വൈകുന്നേരം എട്ടുമണിയോടെ ഇവിടെ വന്നാല്‍ കാണാം. രാത്രി ഊണ് കഴിക്കാന്‍ ഇവിടെ വരും. പിന്നെ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കും, അത് കഴിഞ്ഞു രാത്രി സത്രത്തിൽ പോയി കിടന്നുറങ്ങും, അതാണ്‌ പതിവ്"

വൈകുന്നേരം റോപ് വേ വാഗണിൽ മൻസാദേവി മന്ദിറിൽ പൊയി തൊഴുതു. ഏഴരയായപ്പോൾ കേരള ഹോട്ടലിൽ എത്തി, അച്ഛനും അമ്മക്കും രാത്രി ചപ്പാത്തി നിർബ്ബന്ധം ആണ്‌. ഭക്ഷണം തീരാറായപ്പോഴേക്കും ഞങ്ങൾ കാത്തിരുന്നയാൾ എത്തിയെന്ന്‌ നായര്‍ജി വിളിച്ചുപറഞ്ഞു.

വാദ്ധ്യാർ എന്ന് പറഞ്ഞപ്പോൾ പ്രായമായ ഒരാളായിരിക്കുമെന്നാണ് മനസ്സിലുണ്ടായിരുന്നത് പക്ഷെ തികച്ചും അപ്രതീക്ഷികമായാണ് ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനെ കണ്ടത്. താടിയും മുടിയും നീട്ടിവളർത്തി കാണാൻ മുഖത്ത് ഐശ്വര്യം തോന്നിക്കുന്ന ചെറുപ്പക്കാരൻ.

പരിചയപ്പെട്ടപ്പോൾ സംസാരത്തിനിടെ "എവിടെയോ കണ്ടു മറന്ന മുഖഛായ" എന്നതിന് ഒരു ചിരി മാത്രമായിരുന്നു മറുപടി. അടുത്ത ദിവസം കാലത്ത്‌ ആറ് മണിക്ക് ഘാട്ടിൽ കാണാമെന്നു യാത്ര പറഞ്ഞ് അയാൾ പോയി.

കാലത്ത് ബലിയിടൽ കർമ്മങ്ങളൊക്കെ കഴിഞ്ഞ് വീണ്ടും നായരുടെ കടയിലെത്തി. ഈറൻ മാറാനുള്ള സൌകര്യം അവിടെ ചെയ്തു തന്നു. പ്രാതലിന് ഇഡ്ഡലി കിട്ടിയതിനാൽ അച്ഛനും അമ്മയ്ക്കും സന്തോഷമായി. അപ്പോഴാണ് വാദ്ധ്യാർ അങ്ങോട്ട് വന്നത്.

"സാറിന്നലെ മുഖഛായ ഓർമ്മയുണ്ടെന്ന് പറഞ്ഞത് മുതൽ ഞാൻ ഒരു തൃശ്ശങ്കു സ്വർഗ്ഗത്തിൽ ആയിരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് സാറിനോട് സംസാരിക്കാം എന്ന് കരുതി, സമയം ഉണ്ടാവുമോ."

"പോകാന്‍ ധൃതിയൊന്നും ഇല്ല, ഉച്ചഭക്ഷണം കഴിഞ്ഞേ തിരിച്ചു യാത്രയുള്ളൂ. നമുക്ക് സംസാരിക്കാം... "

"സാറിന് എന്നെ അറിയാം. ഒരു പക്ഷേ എന്റെ ഈ രൂപവും പേരും കാരണമാകാം എന്നെ ഓർക്കാൻ സാധിക്കാത്തത് "

"എന്തോ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷേ നല്ല മുഖപരിചയം തോന്നുന്നു."

"എന്റെ യഥാർത്ഥ പേര് ശങ്കരനുണ്ണി, ഡെൽഹിയിൽ സാറിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു പക്ഷേ ഓർമ്മ വന്നു കാണും "

" അന്ന് ഒരു പെണ്ണുകേസ്സിൽ ...? "

"അതേ സാർ.. അന്ന് സാറില്ലായിരുന്നെങ്കില്‍.. ആ ജാട്ടുകളുടെ തല്ലു കൊണ്ട് ഞാന്‍ ചത്തേനെ.."

"അവര്‍ ആകെ നാറ്റിച്ചല്ലോ .. എന്താണ് സംഭവിച്ചത്?"

"ഒന്നും പറയേണ്ട സര്‍, അതൊരു കഥയാണ്‌..."

"പറയൂ, കേള്‍ക്കാലോ, എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റിയാലോ!"

നാട്ടില്‍ നിന്നും സ്റ്റാഫ്‌ സെലക്ഷന്‍ മുഖാന്തിരം എല്‍ ഡി ക്ലാര്‍ക്ക് ആയി നിയമനം ഡൽഹിയിൽ. ആദ്യമായി കേരളത്തിന്‌ പുറത്തേക്കുള്ള യാത്രയായിരുന്നു.

അച്ഛന്റെ പരിചയത്തില്‍ ഉള്ള ഒരാള്‍ ആര്‍ കെ പുരം എന്ന സ്ഥലത്ത് ഉണ്ടായിരുന്നു. അവിടെക്കാണ് ആദ്യം പോയത്. അയാള്‍ ഒരു സര്‍ക്കാര്‍ വക പഴയ ക്വാര്‍ട്ടറില്‍ ആയിരുന്നു താമസം. ഒരു കൊച്ചു വീട്, ഒരു സ്വീകരണ മുറി, ഒരു കിടപ്പുമുറി, അടുക്കള പിന്നെ പിന്‍വശത്ത് ഒരു വരാന്ത, അത് ഗ്രില്‍ ഇട്ടു മറച്ചിട്ടുണ്ട്. അവിടെ അദ്ധേഹത്തിന്റെ ഭാര്യയും മകളും കൂടെ ഉണ്ട്. എനിക്ക് കിടക്കാന്‍ വരാന്തയില്‍ സൌകര്യം ചെയ്തു തന്നു.

അടുത്ത ദിവസം അദ്ദേഹവും എന്റെ കൂടെ വന്നു സ്ഥലങ്ങള്‍ കാണിച്ചു തന്നു, ജോലിയില്‍ പ്രവേശിച്ചു. അധിക ദിവസം അദ്ദേഹത്തെ ശല്ല്യം ചെയ്യാന്‍ എനിക്ക് തോന്നാതിരുന്നതിനാല്‍ ഞാന്‍ ഓഫീസില്‍ പരിചയപ്പെട്ട ഒരു മലയാളിയുടെ കൂടെ താമസം മാറി.

കാലത്ത് ഞങ്ങള്‍ രണ്ടുപേരും നേരത്തെ ജോലിക്ക് ഇറങ്ങും. ഒന്‍പതു മണിക്കാണ് ഓഫീസെങ്കിലും എട്ടര-എട്ടേമുക്കാല്‍ ആവുമ്പോഴേക്കും ഞാന്‍ ഓഫീസില്‍ എത്താറുണ്ട്.

ഒന്നര വർഷം കഴിഞ്ഞപ്പോള്‍ എന്നെ പുതിയ ഡിവിഷനിലേക്ക് മാറ്റി. അവിടെ ഓഫീസ് തുറക്കാനുള്ള ഡ്യൂട്ടി പത്തിരുപത്താറു വയസ്സുള്ള സോനം എന്ന് പേരുള്ള ഒരു വനിതാ ജോലിക്കാരിക്കായിരുന്നു. അവര്‍ "രേവാടി" എന്ന് പേരുള്ള ഹരിയാനയിലെ ഒരു സ്ഥലത്തുനിന്നും കാലത്ത് ട്രെയിനില്‍ ആണ് വരിക. വൈകീട്ട് അതുപോലെ അഞ്ചരക്കുള്ള വണ്ടിയില്‍ തിരിച്ചും. അവര്‍ എട്ടു മണി കഴിയുമ്പോഴേക്കും ഓഫീസില്‍ എത്തും. നേരത്തെ വന്നിരുന്നതുകൊണ്ട് അവര്‍ സ്വയം ഏറ്റെടുത്തതാണ് ഈ ഡ്യൂട്ടി. സാധാരണ സ്ത്രീകള്‍ക്ക് അങ്ങിനെയുള്ള ജോലി കൊടുക്കാറില്ല.

കാലത്ത് മറ്റു ജോലിക്കാര്‍ വരുമ്പോഴേക്കും ഒന്‍പതര-പത്തു മണി ആകാറുണ്ടായിരുന്നു. സംസാരത്തിനും, പെരുമാറ്റത്തിനും എല്ലാം വളരെ തുറന്ന സ്വഭാവക്കാരിയായിരുന്നു സോനം. എന്തുകൊണ്ടോ അവരുടെ പെരുമാറ്റം എന്നെ വല്ലാതെ അവരിലേക്കാകര്‍ഷിച്ചിരുന്നു.
എനിക്കറിയുന്ന പോലെ ഹിന്ദിയും ഇംഗ്ലീഷും എല്ലാം പറഞ്ഞു ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ അവര്‍ എനിക്ക് പഠിപ്പിച്ചു തരുമായിരുന്നു. എന്റെ രണ്ടു വര്‍ഷത്തെ പ്രോബേഷൻ കഴിഞ്ഞ സമയത്തായിരുന്നു സര്‍ അങ്ങോട്ട്‌ മാറ്റം കിട്ടി വന്നത്

ആ സമയത്ത് ഒരിക്കൽ മനസ്സിൽ തോന്നിയ ഒരു കുസൃതിയാണ് എന്റെ ജീവിതം തകിടം മറിച്ചത്. പഠിക്കാനെന്ന ഭാവേന ഞാൻ ഇംഗ്ലീഷിൽ ഒരു പ്രേമലേഖനം എഴുതി അതിനെ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്യാൻ സഹായം ചോദിച്ചു. അവർ അത് തർജ്ജമ ചെയ്ത് തന്നു. അശ്രദ്ധ മൂലമാവാം ആ പേപ്പർ മറ്റു പേപ്പറുകളുടെ കൂടെ അവരുടെ ബാഗിൽ വെച്ചു.

അതിനടുത്ത ദിവസം കാലത്തും പതിവുപോലെ ഞാന്‍ ഓഫീസിലെത്തി. ഒന്‍പതുമണിയായിട്ടും സോനയെ കണ്ടില്ല. അപ്പോഴേക്കും താക്കോല്‍ കൊണ്ട് മറ്റൊരാള്‍ വന്നു ഓഫീസ് തുറന്നു.

ഞാന്‍ എന്റെ പണികള്‍ തുടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഓഫീസിലേക്ക് വന്ന സര്‍ എന്നെ മുറിയിലേക്ക് വിളിപ്പിച്ചത്.

സോനം വിവാഹം കഴിഞ്ഞ സ്ത്രീ ആണെന്നും കുട്ടികള്‍ ഉണ്ടെന്നും മറ്റും സാർ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്. പുറത്ത് അവരുടെ ഭര്‍ത്താവും പിന്നെ കുറെ ജാട്ടുകളും ഞാന്‍ കൊടുത്ത പ്രേമലേഖനം തെളിവാക്കി അവരുടെ ഭാര്യയെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു സോനത്തെക്കൊണ്ട് പോലീസിൽ കേസ് കൊടുപ്പിച്ചെന്നും, ഗേറ്റിനു പുറത്ത് പോയാല്‍ അവരെന്നെ കൊന്നു കളയുമെന്നും എല്ലാം സാര്‍ പറഞ്ഞത് കേട്ട് സ്തംഭിച്ചു നിന്ന എന്നെ, അന്ന് ഓഫീസ് പരിസരത്ത് പാര്‍ക്ക്‌ ചെയ്ത സാറിന്റെ കാറില്‍ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടിറക്കിയത് കൊണ്ട് മാത്രമാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്.

പിന്നീട് നാട്ടിലേക്ക് എങ്ങിനെയൊക്കെയോ എത്തിച്ചേര്‍ന്നു. പക്ഷെ രണ്ടു മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ എന്നെ തേടി ഒരു കത്ത് വീട്ടില്‍ എത്തി. ഞാന്‍ ഓഫീസില്‍ എത്തുന്നില്ലെന്നും, നാട്ടില്‍ എത്തിയാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജര്‍ ആവണമെന്നും ആയിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് കിട്ടിയത് എന്റെ കയ്യില്‍ തന്നെ ആയിരുന്നതിനാല്‍, ഞാന്‍ ആരോടും പറയാതെ അടുത്ത ദിവസം തന്നെ നാട്ടില്‍ നിന്നും വണ്ടി കയറി.

യാതൊരു ലക്ഷ്യവും ഇല്ലാതെ ഞാന്‍ ഈ ഗംഗാതീരത്ത് എത്തിച്ചേര്‍ന്നു. സത്രത്തില്‍ താമസിച്ച ഞാന്‍ ഒരു മലയാളി വാദ്ധ്യാരുമായി പരിചയപ്പെട്ടു. . അദ്ദേഹത്തോട് കഥകളൊക്കെ പറഞ്ഞു. എന്നെ അദ്ദേഹം ക്രിയാ-കര്‍മ്മങ്ങള്‍ ചെയ്യാനുള്ളതെല്ലാം പഠിപ്പിച്ചു തന്നു. എന്നെപ്പോലെ നാടും വീടും ഉപേക്ഷിച്ചു ഈ ഗംഗാതീരത്തു വന്നയാളാണ് ആ മനുഷ്യനും. ആറു മാസങ്ങള്‍ക്ക് മുന്പ് അദ്ദേഹത്തിനു മോക്ഷം കിട്ടി.

എന്റെ ജോലി എന്തായെന്ന് എനിക്കറിയില്ല. എന്റെ പേരിലുള്ള കേസ് എന്തായെന്ന് അറിയില്ല. അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നുണ്ടെന്ന് മാത്രം അറിയാം. എന്നെക്കുറിച്ച് കുറെ സ്വപ്‌നങ്ങള്‍ അവര്‍ നെയ്തു കൂട്ടിയിരുന്നു. ഞാന്‍ എല്ലാം നശിപ്പിച്ചു. അവരുടെ മുഖത്ത് നോക്കാന്‍ കൂടി എനിക്ക് ശക്തി ഇല്ല.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ശങ്കരനുണ്ണിയോട് എന്തെന്നില്ലാത്ത ഒരു അനുകമ്പ തോന്നി. മനപ്പൂർവ്വമല്ലാത്ത ഒരു തെറ്റിന്റെ ശിക്ഷയായി ഇത്രയും കടുത്ത യാതന അനുഭവിക്കേണ്ട ആളല്ല അയാളെന്ന് തോന്നി .

വിട പറയുമ്പോള്‍ ഞാന്‍ പറഞ്ഞു "ശങ്കരനുണ്ണി, തന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈവശം ഉണ്ട്.. ഞാന്‍ എന്നാലാവവുന്ന പോലെ തന്നെ സഹായിക്കാം. എനിക്ക് കുറച്ചു സാവകാശം തരൂ. "

"എന്നെ ഉണ്ണി എന്ന് വിളിച്ചാല്‍ മതി സര്‍. വീട്ടില്‍ ഉണ്ണി എന്നാണു എന്നെ അറിയുക."

തിരികെ യാത്രയില്‍ മുഴുവന്‍ ഉണ്ണിയായിരുന്നു മനസ്സു നിറയെ.

തിരിച്ചു ഡല്‍ഹിയില്‍ എത്തി ആദ്യം അന്വേഷിച്ചത് സോനയെക്കുറിച്ചായിരുന്നു. പരിചയത്തില്‍ ഉള്ള ഒരാള്‍ മുഖാന്തിരം സോനയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. കാന്റീനില്‍ അവരെ കാണാം എന്ന് പറഞ്ഞു.

അവരോട് സംസാരിച്ചപ്പോഴാണ് മറുവശം മനസ്സിലാവുന്നത്. അവര്‍ക്കും ഉണ്ണിയെ വളരെ ഇഷ്ടമായിരുന്നു, പക്ഷെ അതൊരു പ്രേമമല്ലായിരുന്നു. എന്തോ കഷ്ടകാലത്തിനു ഉണ്ണിയെഴുതിയ കത്ത് സോനത്തിന്റെ ബാഗില്‍ നിന്നും ഭര്‍ത്താവിനു കിട്ടി. രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവര്‍ക്ക് ഉണ്ണിയെ ബാലിയാടാക്കേണ്ടി വന്നു. അന്ന് ഓഫീസില്‍ ബഹളമുണ്ടാക്കിയതും, ഉണ്ണിയെ കാണാതായതും ഒക്കെ കൂടി തന്റെ തലയില്‍ വരുമോ എന്ന് ഭയന്ന് സോനയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയില്ല. ഉണ്ണിക്ക് ഓഫീസില്‍ നിന്നും വന്നത് അനുവാദമില്ലാതെ തുടർച്ചയായി അവധിയെടുത്തതിന്റെ നോട്ടീസ് ആയിരുന്നു. സാധാരണയായി അങ്ങിനെ ഒരു നടപടി ഉണ്ടത്രേ.

പിന്നെ കുറെ പണിപ്പെട്ടു. ഹരിദ്വാറില്‍ ഉണ്ണി താമസിക്കുന്ന സത്രത്തിനടുത്തുള്ള വൈദ്യരുടെ ആശ്രമത്തില്‍ നിന്നും ഉണ്ണിക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ട് തന്റെ ചികിത്സയില്‍ ആയിരുന്നുവെന്നും പറഞ്ഞു കുറെ കത്തിടപാടുകള്‍ നടത്തി ഉണ്ണിയുടെ ജോലി തിരിച്ചു വാങ്ങിക്കൊടുത്തു. കൂടുതല്‍ ആയുർവ്വേദ ചികിത്സ വേണം എന്ന് കാണിച്ച് ഉണ്ണിയുടെ പുനർനിയമനം നാട്ടിലേക്കും ആക്കി.

====

"സര്‍, കല്യാണമണ്ഡപം എത്തീട്ടോ.." ഡ്രൈവറുടെ വിളി കേട്ടാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.

ഞങ്ങളെ സ്വീകരിക്കാന്‍ വയസ്സായ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി.

"ഞങ്ങള്‍ ഉണ്ണിയുടെ അച്ഛനും അമ്മയുമാണ്... " അവര്‍ കൈകൂപ്പി സ്വയം പരിചയപ്പെടുത്തി ഞങ്ങളെ സ്വാഗതം ചെയ്തു.

ഞാനും കൈകൂപ്പി. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"സാറില്ലായിരുന്നെങ്കില്‍..." മുണ്ടിന്റെ തലപ്പെടുത്ത് കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു,

"ഞാന്‍ ഒരു നിമിത്തം മാത്രമല്ലേ അച്ഛാ..അല്ലാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല..ഒക്കെ നിങ്ങള്‍ ചെയ്ത സുകൃതം അല്ലാതെന്താ?. ഇന്നൊരു സന്തോഷദിവസം ആയിട്ട് കരയേണ്ട.."

ഞാന്‍ അദ്ദേഹത്തെയും കൂട്ടിപ്പിടിച്ചു വിവാഹം നടക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. അവിടെ കൂടി നിന്ന പലരുടെ കണ്ണുകളിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം പ്രകടമായിരുന്നു.

അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു, ഈ അമ്പലവും പരിസരവും എവിടെയോ കണ്ടു മറന്ന പോലെ... ഞാന്‍ ഈ വഴികളില്‍ നടന്ന പോലെ..

സ്റ്റേജില്‍ നിന്നും ഉണ്ണി രണ്ടു കൈയും ഉയര്‍ത്തിക്കാണിച്ചു. പ്രതിശ്രുതവധുവിനോട് എന്തോ പറഞ്ഞു, രണ്ടു പേരും കൈ കൂപ്പി സ്വാഗതം ചെയ്തു.

സ്റ്റേജില്‍ കയറുന്നതിനു ഇടതുഭാഗത്ത് വളരെ പരിചിതമായ മറ്റൊരു മുഖം.. ഞാന്‍ മനസ്സില്‍ വിചാരിച്ചു, നാല്പതു വയസ്സിനുള്ളില്‍ ഇങ്ങിനെ ഒരു മുഖം കണ്ടതായി ഓര്‍മ്മയില്ല, പക്ഷെ വളരെ പരിചിതമായി തോന്നുന്നുതാനും.

"അച്ഛാ, ഇതാണ് ഉണ്ണി പറഞ്ഞ ശ്രീധരന്‍ സാറ്" ഉണ്ണിയുടെ അച്ഛന്‍ എന്നെ പരിചയപ്പെടുത്തി..

"ഇത് ഉണ്ണിയുടെ മുത്തച്ഛന്‍ ആണ് " എന്നോട് പറഞ്ഞു.

ആ മുത്തച്ഛൻ എന്നെ കുറച്ച് നേരം എന്തോ ഓർക്കാൻ ശ്രമിക്കുന്നതു പോലെ നോക്കി, പിന്നെ എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു.

"കൃഷ്ണാ......" കൈയ്യിലെ പിടിവിടാതെ മുത്തച്ഛൻ പിറുപിറുത്തു.

"സോറി ട്ടോ, അച്ഛന് ഇത്തിരി ഓര്‍മ്മപ്പിശകുണ്ട്.. കൃഷ്ണന്‍ എന്റെ ഏറ്റവും താഴെയുള്ള അനുജന്‍ ആണ്.. മരിച്ചിട്ട് ഇപ്പോള്‍ നാല്പത് കൊല്ലം ആയി... തെറ്റിദ്ധരിച്ചതാവും."

ഉണ്ണിയുടെ അച്ഛന്‍ ഞങ്ങളെ സ്റ്റേജിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോൾ മനുഷ്യ മനസ്സിന്റെ പ്രവർത്തനം എത്ര നിഗൂഢമാണെന്നു് അതിശയിക്കുകയായിരുന്നു ഞാൻ. അല്ലെങ്കിൽ തുടക്കത്തിൽ തീരെ അപരിചിതനായ ഉണ്ണിയോട് തോന്നിയ അനുകമ്പയും തുടർന്നു ചെയ്തുകൊടുത്ത സഹായവും, ഇതിനുമുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഉണ്ണിയുടെ മുത്തച്ഛനേയും, ഈ പരിസരങ്ങളും കണ്ടപ്പോഴുണ്ടായ ചിരപരിചിതത്വവും, അതിലുമുപരി തന്നെ കണ്ടപ്പോൾ മരിച്ചു പോയ മകൻ കൃഷ്ണനാണെന്ന് മുത്തച്ഛൻ തെറ്റിദ്ധരിച്ചതിനേറെയുമൊക്കെ പൊരുൾ മറ്റെന്താവാനാണു്!

ഗിരി ബി വാരിയർ
22 ജൂൺ 2018

Comments